റിയാദ്: സൗദി അറേബ്യയിൽ നിലവിലുള്ള മൂല്യവർധിത നികുതി (വാറ്റ്) താൽക്കാലികം മാത്രമാണെന്നും അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ അവസാനിപ്പിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നികുതി അഞ്ചിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ തീരുമാനം താൽക്കാലികമാണ്. അഞ്ച് വർഷത്തിൽ കൂടുതൽ ആ തീരുമാനം നിലനിർത്തില്ല. ആ കാലാവധി കഴിയുന്നതോടെ നികുതി ഒഴിവാക്കും. രാജ്യത്ത് ആദായ നികുതി ഏർപ്പെടുത്തില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്ന അഞ്ച് ശതമാനം മൂല്യവർധിത നികുതി കഴിഞ്ഞ വർഷം ജൂലായ് ഒന്ന് മുതലാണ് 15 ശതമാനമാക്കി ഉയർത്തിയത്. ഇത് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ ഉൾപ്പടെ വില ഉയർത്താൻ കാരണമായിരുന്നു.
രാജ്യത്ത് വരുമാന നികുതി ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് എന്ന പ്രചാരണവും വ്യാപകമായിരുന്നു. എന്നാൽ കിരീടാവകാശി തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി വന്നതോടെ വലിയ ആശ്വാസമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്, പ്രവാസികൾക്കും.
Read Also: അധികാര ഭ്രമമുള്ള സർക്കാർ; കേന്ദ്രത്തെ വിമർശിച്ച് പ്രകാശ് രാജ്