ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ചീഫ് ജസ്‌റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെയും കേസിലെ സാക്ഷികളുടേയും സുരക്ഷയും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. എന്നാൽ, കേസ് ഡെൽഹിയിലേക്ക് മാറ്റണമെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി. കേസിൽ സിബിഐ അന്വേഷണം പൂർത്തിയായ ശേഷം കേസിന്റെ വിചാരണ ഡെൽഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
Related News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹാബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിന്റെയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇരയുടേയും കുടുംബത്തിന്റെയും സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്നും നീക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
Also Read: ആക്രമിക്കപ്പെടുന്നത് അന്യന്റെ മകളല്ല, സ്വന്തം മക്കൾ തന്നെയാണ്; കർണാടക ഹൈക്കോടതി