കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുമ്പോഴും കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരുടെ കുറവ് മൂലം നിലവിൽ ഒപി സമയം രാവിലെ 9 മണി മുതൽ 2 വരെയാക്കി കുറച്ചിരിക്കുകയാണ്. 4 ഡോക്‌ടർമാരാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ആയ ഡോക്‌ടറും, പഞ്ചായത്ത് നിയമിച്ച ഡോക്‌ടറും മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഡോക്‌ടർമാർക്ക് ഒപ്പം തന്നെ മറ്റ് ജീവനക്കാരുടെ കുറവും വലിയ രീതിയിലാണ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. 2 ഹെൽത്ത് ഇൻസ്‌പെക്‌ടർമാരുടെ ഒഴിവുകളും, വനിത എച്ച്ഐയുടെ ഒഴിവും ഇതുവരെ നികത്തിയിട്ടില്ല. കൂടാതെ 8 ജെഎച്ച്ഐമാർ വേണ്ടിടത്ത് 6 പേർ മാത്രമാണ് ഇപ്പോൾ ഉള്ളത്. ജീവനക്കാരുടെ കുറവ് മൂലം മറ്റുള്ള ജീവനക്കാരുടെ ജോലിഭാരവും വർധിക്കുകയാണ്.
പഞ്ചായത്തിന് കീഴിൽ 4 ആദിവാസി കോളനികളാണ് ഉള്ളത്. ജീവനക്കാരുടെ കുറവ് മൂലം പരിശോധനകളും പ്രവർത്തനങ്ങളും ഇവിടങ്ങളിൽ കാര്യക്ഷമമായി നടത്താൻ സാധിക്കാത്ത സ്‌ഥിതിയാണ്. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് തിരുവമ്പാടി ഡി കാറ്റഗറിയിൽ ആണ്. ആശുപത്രിയുടെ നിലവിലെ സ്‌ഥിതിയിൽ കോവിഡ് പരിശോധനയും വാക്‌സിനേഷനും കാര്യക്ഷമമായി നടത്താൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണ്. ഇതിനോടകം തന്നെ നിരവധി തവണ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും വ്യക്‌തമാക്കുന്നുണ്ട്.
Read also : ഇന്ത്യക്കാർ പെഗാസസിൽ ഉൾപ്പെട്ടത് മോദിയുടെ ഇസ്രയേൽ യാത്രക്ക് പിന്നാലെ; മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ