തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ളാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. എസ്‌എസ്‌എൽസി, പ്ളസ് ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും ഏപ്രിൽ, മെയ് മാസങ്ങളിലും നടക്കും.
ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽ നിന്ന് കേരളത്തിലെ കുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപരീക്ഷകൾ സമയബന്ധിതമായി നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
പരീക്ഷകൾ സുഗമമായി നടത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. പാഠഭാഗങ്ങളുടെ പൂർത്തിയാക്കൽ സംബന്ധിച്ച് പ്രതിവാര അവലോകനം നടത്താനും റിപ്പോർട് പൊതു വിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അതേസമയം ഓൺലൈൻ പഠന വിടവ് പരിഹരിക്കാൻ എസ്എസ്‌കെ-യുടെയും എൻഎസ്‌എസിന്റെയും ഡയറ്റുകളുടെയും നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നുണ്ട്. കൂടാതെ ആദിവാസി, തീരദേശ മേഖലകളിലെ വിദ്യാർഥികളുടെ വീടുകളിലെത്തി പഠന പിന്തുണയും നൽകുന്നുണ്ട്.
Most Read: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ക്രൈം ബ്രാഞ്ച് സംഘം കോടതിയിലേക്ക്