ന്യൂഡെൽഹി: രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളില്‍ കൂടി സെപ്റ്റംബർ 1 മുതൽ സ്‌കൂളുകള്‍ തുറക്കും. ഡെല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്‌ഥാന്‍, അസം എന്നീ സംസ്‌ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുന്നത്. 50 ശതമാനം വിദ്യാർഥികളെ ഉള്‍പ്പെടുത്തി ക്ളാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡെല്‍ഹിയില്‍ 9,10, 11, 12 ക്ളാസുകളാണ് ആരംഭിക്കുന്നത്. അടിയന്തര ആവശ്യത്തിനായി സ്‌കൂളുകളില്‍ ക്വാറന്റെയ്ൻ കേന്ദ്രങ്ങള്‍ സജ്‌ജമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ക്ളാസുകളില്‍ എത്തേണ്ടതില്ല. മധ്യപ്രദേശില്‍ 6 മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ക്കാണ് നാളെ മുതല്‍ ഓഫ്‌ലൈൻ പഠനം ആരംഭിക്കുക.
തമിഴ്‌നാട്ടില്‍ 9-12 വരെയുള്ള ക്ളാസുകള്‍ നാളെ പഠനം ആരംഭിക്കും. കോളേജുകളിൽ ഒന്നാം വര്‍ഷം ഒഴികെയുള്ളവര്‍ക്കും സാധാരണ നിലയില്‍ ക്ളാസുകള്‍ ആരംഭിക്കും. രാജസ്ഥാനില്‍ 9-12 വരെയുള്ള ക്ളാസുകളാണ് നാളെ മുതല്‍ തുടങ്ങുന്നത്. വിവിധ ക്ളാസുകളിലെ വിദ്യാർഥികളുടെ സമയ ക്രമീകരണത്തില്‍ മാറ്റമുണ്ട്. ഒത്തുകൂടലുകള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ ക്രമീകരിച്ചിക്കുന്നത്.
ഹയര്‍സെക്കണ്ടറി മുതല്‍ ബിരുദാനന്തരം വരെയുള്ള ക്ളാസുകളാണ് അസമില്‍ നാളെ ആരംഭിക്കുന്നത്. മഹാരാഷ്‌ട്രയില്‍ കോവിഡ് വ്യാപനം കുറവുള്ള ഗ്രാമീണ മേഖലകളില്‍ ഇതിനകം സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. പഞ്ചാബ്, ഛത്തീസ്‌ഗഢ് , ഹരിയാന, യുപി, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ ഇതിനോടകം സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്.
Read Also: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്‌ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും