കാസർഗോഡ്: മഞ്ചേശ്വരം ഉപജിള്ള ശാസ്‍ത്രമേള നടക്കുന്ന ബേക്കൂർ സർക്കാർ സ്‌കൂളിലെ പന്തൽ തകർന്നുവീണു പരിക്കേറ്റവരിൽ 7 പേരുടെ നില ഗുരുതരം. അധ്യാപകർ ഉൾപ്പടെ 37 പേർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചതായി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഉപഡയറക്‌ടറോടു റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ പരിക്കുള്ളവരെ കാസർകോട്ടെയും മംഗലാപുരത്തേയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതലും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് മേളയിൽ പങ്കെടുത്തിരുന്നത്. ഇവരുടെ ചികിൽസാ ചെലവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രക്ഷിതാക്കൾ നെട്ടോട്ടത്തിലാണ്. പലകുട്ടികളുടെയും പരിക്കുകൾ ഏറെ ചെലവ് വരുന്നതാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മൽസരങ്ങൾ നടന്ന പ്രധാന വേദിയിൽ, തകര ഷീറ്റും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് നിർമിച്ച പന്തലാണ് തകർന്ന് വീണത്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയായതിനാൽ കൂടുതൽ കുട്ടികൾ പന്തലിൽ നിന്ന് മാറിയിരുന്നു. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. പന്തൽ നിർമാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്തൽ നിർമാതാക്കളായ ഗോകുൽ ദാസ്, ബഷീർ, അലി എന്നിവർ പോലീസ് കസ്‌റ്റഡിയിലാണ്.
Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം