കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ ഒന്നാം പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഒന്നാം പ്രതി മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക് മേധാവി സികെ രമേശന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം മെഡിക്കൽ കോളേജ് എസിപിക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം.
കേസിലെ രണ്ടാം പ്രതിക്ക് ഹാജരാകാൻ ഇന്ന് നോട്ടീസ് നൽകും. കോട്ടയം മാതാ ആശുപത്രിയിലെ ഡോ. ഷഹാനയാണ് രണ്ടാം പ്രതി. മറ്റു പ്രതികളായ നഴ്‌സുമാരായ എം രഹ്‌ന, കെജി മഞ്ജു എന്നിവർക്കും നോട്ടീസ് നൽകും. സിആർപിസി 41 എ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയക്കുക. ഹർഷിനയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐഎഎംസിഎച്ച് സൂപ്രണ്ട്, യൂണിറ്റ് മേധാവിമാർ ആയിരുന്ന രണ്ടു ഡോക്‌ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ടു പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം, നിരപരാധികളായ ഡോക്‌ടർമാരെ അറസ്‌റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തെ എതിർത്ത് സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. ശസ്‌ത്രക്രിയ ഉപകരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് കുടുങ്ങിയതെന്ന് സ്‌ഥാപിക്കാൻ തെളിവില്ലെന്നും മെഡിക്കൽ ബോർഡും ഇക്കാര്യം വ്യക്‌തമാക്കുന്നുവെന്നും കെജിഎംസിടിഎ ആരോപിക്കുന്നു.
Most Read| പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ