തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും അഞ്ച് വയസുള്ള മകനും മരിച്ചു. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്കാണ് സ്‌കൂട്ടർ ഇടിച്ചുകയറിയത്. ബാലരാമപുരത്ത് താമസിക്കുന്ന തൃശൂർ സ്വദേശികളായ രാജേഷ്, മകൻ ഋത്വിക് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ രാജേഷിന്റെ ഭാര്യ സുചിതയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടീവ് ആണ് രാജേഷ്. കിളിമാനൂരിൽ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ് സ്‌റ്റോപ്പിൽ യാത്രക്കാരെ കയറ്റാനായി നിർത്തിയിട്ട ബസിന് പിന്നിലേക്ക് രാജേഷിന്റെ സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. സ്‌കൂട്ടർ അമിത വേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടം നടന്നയുടൻ മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാജേഷിനെയും മകനെയും രക്ഷിക്കാനായില്ല.
Also Read: ‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്