കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന പ്രദേശത്തെ പ്രധാന ബി ജെ പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ പോലീസ് കണ്ടെത്തി.നമ്പൂതിരി കുന്നിലെ റബര്‍ എസ്റ്റേറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കോളയാട് സ്വദേശിയുടേതാണ് കാര്‍. ബൈക്കിലെത്തിയ കൊലയാളികള്‍ കൊലപാതക ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയും പിന്നീട് കാര്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് നിഗമനം.
ഇന്നലെയാണ് കണ്ണൂർ ചിറ്റാരിപ്പറമ്പിൽ വച്ച് ഒരു സംഘം ആളുകളുടെ വെട്ടേറ്റ് സലാഹുദ്ധീൻ കൊല്ലപ്പെട്ടത്. സഹോദരിമാരോടൊപ്പം കാറിൽ സഞ്ചരിക്കവേ ആളൊഴിഞ്ഞ പ്രദേശത്തു വച്ച് കാറില്‍ ബൈക്ക് ഇടിച്ചു പ്രകോപനം സൃഷ്‌ടിച്ച ശേഷമായിരുന്നു ആക്രമണം. തലക്കും കഴുത്തിനും മാരകമായി വെട്ടേറ്റിരുന്നു.
എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലക്ക് സലാഹുദ്ദീന് നേരെ ഭീഷണിയുണ്ടായിരുന്നു.