മലപ്പുറം: ജില്ലയിൽ കടലാക്രമണം ശക്‌തമായി. പൊന്നാനി ഹിളർ പള്ളി പരിസരം, എംഇഎസ് കോളേജിന് പിൻവശം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് തിരയടി ശക്‌തമായത്. കഴിഞ്ഞ ദിവസങ്ങളിലായി കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യ തൊഴിലാളികൾ കടലിൽ ഇറങ്ങുന്നതിന് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിൽ തിരയേറ്റം ശക്‌തമാണ്. ശക്‌തമായ തിരക്കൊപ്പം മണലും കരയിലേക്ക് കയറി വരുന്നുണ്ട്. കടൽഭിത്തി ഉള്ള ഭാഗങ്ങളിലെ കരിങ്കല്ലുകൾ ചിന്നി ചിതറി ഭിത്തി പൂർണമായി തകർന്ന നിലയിലാണ്. ഇതോടെ തീരദേശത്ത് താമസിക്കുന്ന നിരവധി ആളുകളുടെ വീടുകളിൽ മണൽ അടിഞ്ഞു കൂടുകയാണ്.
കടലാക്രമണം നടക്കുന്ന സമയങ്ങളിൽ ജനപ്രതിനിധികളും അധികൃതരും തീരത്ത് എത്തി കടലിൽ സംരക്ഷണ ഭിത്തികൾ നിർമിക്കുമെന്ന് ഉറപ്പ് പറയുമെങ്കിലും ആരും അത് പാലിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ ഭയം കൂടാതെ വീടുകളിൽ താമസിക്കാൻ പറ്റുന്നില്ല. ഏത് നിമിഷവും ഉള്ളിലേക്ക് വെള്ളം കയറുന്ന അവസ്‌ഥയിലാണ് മിക്ക വീടുകളും ഉള്ളത്. കടൽ പ്രക്ഷുബ്‌ധമായതിനാൽ മൽസ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയുന്നില്ല. ഇത് മൂലം നിരവധി പേരുടെ ഉപജീവന മാർഗവും ഇല്ലാതായി.
കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ കടൽഭിത്തി നിർമിച്ച് തീരദേശ വാസികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സർക്കാരും മറ്റു ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
Read Also: കർണാടകത്തിൽ കനത്ത മഴക്കെടുതി; ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്