തിരുവനന്തപുരം: യുഡിഎഫ് സീറ്റുവിഭജനത്തിൽ ധാരണയായില്ല. ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പൻ വിഭാഗം എന്നിവരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. ചർച്ച നാളെയും തുടരുമെന്ന് നേതൃത്വം അറിയിച്ചു.
ജോസഫ് ഗ്രൂപ്പുമായി രണ്ടു വട്ടം കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 12 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് പക്ഷം ഉറച്ചു തന്നെ നിന്നു. എന്നാൽ, ഒൻപത് സീറ്റുകൾ മാത്രമേ നൽകാനാവൂ എന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം.
കഴിഞ്ഞ തവണ കേരള കോൺഗ്രസ് മൽസരിച്ച 15 സീറ്റിൽ പാലാ, ആലത്തൂർ, തളിപ്പറമ്പ് സീറ്റുകൾ വേണ്ടെന്ന് ജോസഫ് വിഭാഗം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ശേഷിക്കുന്ന പന്ത്രണ്ട് സീറ്റിൽ രണ്ടെണ്ണം വെച്ചു മാറാമെന്നും പകരം മൂവാറ്റുപുഴ, തിരുവമ്പാടി സീറ്റുകൾ നൽകണമെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ജോസഫ് വിഭാഗത്തിന് ലഭിക്കില്ല. ജില്ലയിലെ മറ്റു സീറ്റുകൾക്കൊപ്പം ഇവയിലൊന്നേ നൽകാനാവൂ എന്നാണ് കോൺഗ്രസ് നിലപാട്.
ചങ്ങനാശേരിയും മൂവാറ്റുപുഴയും വെച്ചു മാറാമെന്ന നിർദ്ദേശവും ചർച്ചയിലുയർന്നു. എൽഡിഎഫിൽ ജോസ് കെ മാണിക്ക് ഒൻപതിലധികം സീറ്റ് ലഭിച്ചാലോ എന്ന ആശങ്കയും 9 സീറ്റെന്ന കോൺഗ്രസ് വാഗ്‌ദാനം നിരസിക്കാൻ ജോസഫ് വിഭാഗത്തെ പ്രേരിപ്പിക്കുന്നുണ്ട്. ഇതോടെ ചർച്ച നാളെയും തുടരുമെന്ന് ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചു.
അതേസമയം, മാണി സി കാപ്പനുമായുള്ള ചർച്ചയിലും ധാരണയായില്ല. മൂന്ന് സീറ്റ് വേണമെന്ന കാപ്പന്റെ ആവശ്യം നിരസിച്ച കോൺഗ്രസ് പാലാ സീറ്റ് മാത്രം നൽകാമെന്ന് നിലപാടെടുത്തു. ഉഭയകക്ഷി ചർച്ചകൾ പൂർത്തീകരിച്ച് ബുധനാഴ്‌ച സീറ്റുവിഭജനം പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ നീക്കം.
Also Read: തൃശൂരിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം; ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ്