തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന് മലപ്പുറം തിരൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു. ആദ്യ വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കാതിരുന്നത് വൻ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ആദ്യയാത്ര ഈ മാസം 26ന് നടക്കും. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കാണ് ആദ്യയാത്ര. ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.
24ന് ‘മൻകി ബാത്ത്’ പ്രഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്യും. തുടർന്ന് 26ന് വൈകിട്ട് 4.05ന് ആദ്യത്തെ യാത്ര പുറപ്പെടും. കാസർഗോഡ് നിന്ന് 27ന് രാവിലെ ഏഴ് മണിക്കാണ് മടക്കയാത്ര. ആഴ്‌ചയിൽ ആറ് ദിവസമാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്‌ച കാസർഗോഡേക്കും ചൊവ്വാഴ്‌ച തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടായിരിക്കില്ല.
കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. രണ്ടാം വന്ദേഭാരതിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ലക്ഷ്യമിട്ടതിലും 19 മിനിറ്റ് നേരത്തെ തിരുവനന്തപുരത്തെത്തി. രണ്ടാം പരീക്ഷണ ഓട്ടത്തിൽ കാസർഗോഡ് നിന്നാണ് യാത്ര പുറപ്പെട്ടത്. അതേസമയം, നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയാണ് രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിന് അനുവദിച്ചത്. ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലുള്ളവയാണിവ.
Most Read| 145 ശതമാനം അധിക വരുമാനം; ആദ്യമായി പ്രവർത്തന ലാഭത്തിൽ കൊച്ചി മെട്രോ