കൊച്ചി: പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് സുരക്ഷയൊരുക്കിയത് കേരളാ പോലീസിന് നാണക്കേടായി. മോൻസണിന്റെ കൊച്ചിയിലെയും ചേർത്തലയിലെയും വീടുകളിൽ പോലീസ് ബീറ്റ് ബോക്‌സ് സ്‌ഥാപിച്ചിരുന്നു. തട്ടിപ്പുകേസിൽ മോൻസൺ പിടിയിലായതോടെ ഇന്ന് ഈ ബീറ്റ് ബോക്‌സുകൾ പോലീസ് എടുത്തുമാറ്റി.
പോലീസ് സ്‌ഥിരമായി സുരക്ഷ വിലയിരുത്തി രജിസ്‌റ്ററിൽ രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ബീറ്റ് ബോക്‌സ് സ്‌ഥാപിക്കുന്നത്. ഇത്തരത്തിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോൻസണിന്റെ വീട്ടിലും ബീറ്റ് ബോക്‌സ് സ്‌ഥാപിച്ചിരുന്നു. ബീറ്റ് ബോക്‌സ് വെക്കാനിടയായ സാഹചര്യം കൊച്ചി സിറ്റി കമ്മീഷണർ അന്വേഷിച്ച് വരികയാണ്. ഇതിനിടെയാണ് മോൻസണിന്റെ വീടുകളിലെ ബോക്‌സ് പോലീസ് നീക്കം ചെയ്‌തത്.
അതേസമയം, ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ മോൻസണിന്റെ വീട് സന്ദർശിച്ചതിന് ശേഷമാണ് ഇത്തരമൊരു ബീറ്റ് ബോക്‌സ് സ്‌ഥാപിച്ചതെന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാരുടെ ആരോപണം. പോലീസിലെ നിരവധി ഉന്നത ഉദ്യോഗസ്‌ഥരുമായും രാഷ്‌ട്രീയ നേതാക്കളുമായും മോൻസണ് അടുത്ത ബന്ധമുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. മോൻസണിന്റെ പുരാവസ്‌തു ശേഖരം എന്ന് അവകാശപ്പെടുന്ന വസ്‌തുക്കളോടൊപ്പം മുൻ ഡിജിപി നിൽക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്.
Also Read: അടുത്ത മാസം മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കും; ഗതാഗത മന്ത്രി