റങ്കൂണ്‍: രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം നടത്തുന്ന ആളുകള്‍ക്ക് നേരേ സുരക്ഷാ സേന വെടിവെപ്പ്. 18 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
യുഎൻ മനുഷ്യാവകാശ ഓഫീസിന് ലഭിച്ച വിവരമനുസരിച്ച് 18 പേരാണ് രാജ്യത്ത് വിവിധ ഇടങ്ങളിലായി വെടിവെപ്പിൽ കൊല്ലപ്പെട്ടത്. 30ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഫെബ്രുവരി ഒന്നിനാണ് അട്ടിമറിയിലൂടെ പട്ടാളം മ്യാന്‍മറിലെ ഭരണം പിടിച്ചെടുത്തത്. ജനാധിപത്യ നേതാവ് ഓംങ് സാന്‍ സൂ ചി ഉള്‍പ്പടെയുള്ളവരെ തടവിലാക്കി ആയിരുന്നു അട്ടിമറി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ലോകരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഓംഗ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിക്കു അധികാരം കൈമാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മ്യാൻമറിൽ പ്രതിഷേധങ്ങൾക്ക് എതിരെ വർധിച്ചുവരുന്ന അക്രമങ്ങളെ ശക്‌തമായി അപലപിക്കുന്നതായി യുഎൻ പറഞ്ഞു. സമാധാനപരമായി പ്രതിഷേധം നയിക്കുന്നവർക്ക് എതിരായ അക്രമം ഉടൻ അവസാനിപ്പിക്കാൻ സൈന്യത്തോട് ആവശ്യപ്പെടുന്നതായും യുഎൻ വ്യക്‌തമാക്കി.
At least 18 people were killed & 30 wounded in #Myanmar today. “We strongly condemn the escalating violence against protests in Myanmar & call on the military to immediately halt the use of force against peaceful protestors,” says spox Ravina Shamdasani ?https://t.co/nqhVYtXZfv pic.twitter.com/sAvKPwR4F7
— UN Human Rights Asia (@OHCHRAsia) February 28, 2021
ഓങ് സാന്‍ സൂചിയെയും പ്രസിഡണ്ട് വിൻ മിൻട് ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ സൈന്യം മ്യാൻമറിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തേക്കാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്‌ഥ കഴിയുന്നത് വരെ പ്രതിരോധ സേനയുടെ തലവന്‍ മിങ് ആങ് ഹ്‌ളാങ് ആണ് രാജ്യത്തിൻറെ അധികാരം ഏറ്റെടുത്തത്.