ഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോവിഡ് തിരിച്ചടി. ശിഖര്‍ ധവാന്‍ ഉൾപ്പടെ എട്ട് താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട് ചെയ്‌തു.
ഫെബ്രുവരി ആറിന് ആദ്യ ഏകദിന മൽസരം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് പടര്‍ന്നത്. നിലവില്‍ എട്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവായതായാണ് വിവരം. ബാറ്റ്‌സ്‌മാൻമാരായ ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, റിതുരാജ് ഗെയിക്ക്‌വാദ് എന്നിവര്‍ നിലവില്‍ പോസിറ്റീവാണ്.
മൽസരത്തിനായി അഹമ്മദാബാദിൽ എത്തിയപ്പോഴാണ് താരങ്ങളെ കോവിഡ് ടെസ്‌റ്റിന് വിധേയരാക്കിയത്. കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ ആലോചിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ മെഡിക്കല്‍ ടീം സ്‌ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.
അതേസമയം മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ 1000ആമത് ഏകദിന മൽസരം കൂടിയാണ് ഫെബ്രുവരി ആറിന് നടക്കുന്നത്. രോഹിത് ശർമ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. നേരത്തെയും രോഹിത് നായകനായിരുന്നുവെങ്കിലും അത് കോഹ്‌ലിയുടെ അഭാവത്തിലായിരുന്നു. കോഹ്‌ലിയെ നായകസ്‌ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രോഹിതിനെ ഏകദിന നായകനായി നിയമിക്കുകയായിരുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്‌ചയാണ് അഹമ്മദാബാദിൽ എത്തിയത്.
Most Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ഫോൺ പരിശോധനയിലും തീരുമാനമാകും