ന്യൂ ഡെൽഹി: കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നോട്ടീസ് അയച്ചതിനു പിന്നാലെ ഇന്ത്യയിലെ വാക്സിൻ പരീക്ഷണം നിർത്തിവച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്. സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണെന്നും ഔഷധനിർമാണ കമ്പനിയായ ആസ്ട്രസെനേക പരീക്ഷണം പുനരാരംഭിക്കുന്നതുവരെ തങ്ങളുടെ പരീക്ഷണം നിർത്തിവക്കുകയാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. തങ്ങൾ ഡിജിസിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നു, പരീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
വാക്‌സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിൽ ഒരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിൻ പരീക്ഷണം യു.കെയിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. ആസ്ട്രസെനേകയാണ് വാക്‌സിൻ നിർമാണത്തിൽ സർവകലാശാലക്കൊപ്പം ഉള്ളത്.
Read Also: നിയന്ത്രണങ്ങൾ എടുത്ത് കളയുന്നതോടെ കോവിഡ് മരണ നിരക്ക് ഉയരാമെന്ന് കെ കെ ശൈലജ
ഇതിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങൾ നിർത്തിവച്ചകാര്യം അറിയിക്കാത്തതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ കഴിഞ്ഞദിവസം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ എന്തുകൊണ്ട് നിർത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്.