തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ 21ന് അൺലോക്ക് ഇന്ത്യ അവസാനിക്കുന്നതോടെ കോവിഡ് പ്രതിസന്ധി ഗുരുതരമാവാമെന്ന് മന്ത്രി വ്യക്തമാക്കി.
കോളനികളിലേക്ക് രോഗം പടരാതിരിക്കാൻ എംഎൽഎമാർ ശ്രദ്ധിക്കണം. ആർക്കെങ്കിലും രോഗം വന്നാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം. വരാനിരിക്കുന്ന നാളുകൾ കൂടുതൽ കടുത്തതാണ്. കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറാകണമെന്നും, ആരും റോഡിൽ കിടക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും മരണനിരക്ക് കൂടുതലാണ്. ആ രീതിയിൽ സംസ്ഥാനത്തും രോഗികൾ മരിക്കുമായിരുന്നെങ്കിൽ പതിനായിരം കടക്കുമെന്നായിരുന്നു വിദഗ്ധർ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവർത്തനം കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. സെപ്റ്റംബറോടെ കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.