തിരുവനന്തപുരം: അവധിക്കാലത്തു കേരളത്തിലേക്കു മടങ്ങുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് ടിക്കറ്റിന് വൻനിരക്ക് ഈടാക്കി വിമാന കമ്പനികളുടെ ആകാശ കൊള്ള. എല്ലാ വിമാന കമ്പനികളും മൽസരിച്ചാണു നിരക്കു കുത്തനെ ഉയർത്തിയത്. അതേസമയം, കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക് ഇപ്പോൾ വലിയ നിരക്കു വർധനയില്ല.
ജൂലൈ ഒന്നിന് ദുബായിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്‌സ്‌പ്രസ് നിരക്ക് 44,000 രൂപയാണ്. അതേദിവസം തിരുവനന്തപുരത്ത് നിന്ന് അങ്ങോട്ട് പോകാൻ 12,000 രൂപയും. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങൾ പല കമ്പനികളും വെട്ടിക്കുറച്ചുതുമാണു ഈ നിരക്ക് വർധനക്ക് ഇടയാക്കിയത്.
തിരുവനന്തപുരത്തേക്കുള്ള മറ്റു ചില വിമാനകമ്പനികളുടെ ജൂലൈ ഒന്നിലെ നിരക്ക് ചുവടെ: ദമാം–61,716 രൂപ, റിയാദ്–67,811 (ഗൾഫ് എയർ), റിയാദ്–54,663 (ശ്രീലങ്കൻ എയർലൈൻസ്), ദോഹ–42,809 (എയർ ഇന്ത്യ എക്‌സ്‌പ്രസ്), ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം തുടങ്ങുന്നതും കേരളത്തിലേക്കുള്ള വിമാനങ്ങൾ പല കമ്പനികളും സർവീസ് വെട്ടിക്കുറച്ചു.
25 ശതമാനം സർവീസാണ് വെട്ടിക്കുറച്ചത്. കോവിഡ് സമയത്ത് ഒട്ടേറെ പ്രവാസികൾ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനാൽ ഇപ്പോൾ കേരളത്തിലേക്കുള്ള യാത്രക്കാരുടെ വരവിൽ അൽപം കുറവുണ്ട്. അല്ലെങ്കിൽ നിരക്ക് ഇനിയും വർധിക്കുമായിരുന്നു. ഇപ്പോഴത്തെ അവധിക്കാല തിരക്ക് കണക്കിലെടുത്ത് അധിക സർവീസ് നടത്തിയാൽ നിരക്കു കുറയുമെന്നു കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റസ് പ്രസിഡണ്ട് കെവി മുരളീധരൻ പറഞ്ഞു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും തലസ്‌ഥാനത്തെ എംപിയുമാണ് മുൻകൈ എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം നിരക്കുവർധനയിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരാതി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നു ചില പ്രവാസികൾ പരാതിപ്പെട്ടു. ആ സമയം സർക്കാർ ലോക കേരള സഭയുടെ തിരക്കിലായിരുന്നു എന്നാണ് ആക്ഷേപം.
Most Read: മകനെ തേടി ശ്രീലങ്കയിലെ വയോധിക ദമ്പതികൾ രാമേശ്വരത്ത്; അഭയാർഥി ക്യാംപിലേക്ക് മാറ്റും