ചെന്നൈ: എംകെ സ്‌റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യത്തിന് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുകയുള്ളുവെന്ന് സമത്വ മക്കൾ കക്ഷി നേതാവ് ഡി മുരളീകൃഷ്‍ണൻ. വിജയിക്കാനല്ല, വോട്ട് ഭിന്നിപ്പിക്കാനാണ് കമലിന്റെ സഖ്യം മൽസരിക്കുന്നതെന്ന് മുരളീകൃഷ്‌ണൻ ആരോപിച്ചു.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് തമിഴ്‌നാട്ടിൽ കമൽഹാസന്റെ സഖ്യ സ്‌ഥാനാർഥിയായ മുരളീകൃഷ്‌ണൻ കഴിഞ്ഞ ദിവസം ഡിഎംകെയിൽ ചേർന്നത്. മുരളീകൃഷ്‌ണന്റെ അപ്രതീക്ഷിത നീക്കത്തിൽ പാർട്ടി നേതൃത്വം ഞെട്ടിയിരിക്കുകയാണ്. ലാൽഗുഡി മണ്ഡലത്തിലെ സ്‌ഥാനാർഥിയായിരുന്നു മുരളീകൃഷ്‌ണൻ.
അണ്ണാ ഡിഎംകെയും മറ്റുള്ളവരും ബിജെപിയോട് വിധേയത്വമുള്ളവരാണ് എന്നും മുരളീകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. ശരത് കുമാറിന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷിയിലും ആരാധക സംഘടനയിലും 30 വർഷത്തോളം പ്രവർത്തിച്ചയാളാണ് മുരളീകൃഷ്‌ണൻ. സമത്വ മക്കൾ കക്ഷിയുടെ തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറിയും കൂടിയായിരുന്നു അദ്ദേഹം.
മക്കൾ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ ടോർച്ച് അടയാളത്തിലാണ് മുരളി വോട്ട് തേടിയത്. ഡിഎംകെയിൽ ചേർന്നതിന് പിന്നാലെ ഇദ്ദേഹം നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും ചെയ്‌തിരുന്നു.
Also Read: പുതിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം; അന്തർ സംസ്‌ഥാന യാത്രകൾക്ക് തടസമില്ല