കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ. നിലവിൽ 19 പേരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്‌റ്റാഫും അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ അക്രമം നടന്നത്. നടന്ന അക്രമം വിദ്യാര്‍ഥി സമൂഹത്തിന് അപമാനമാണ്. എസ്‌എഫ്‌ഐ അക്രമണത്തിന് വിഷയം ബഫര്‍ സോണല്ല, രാഹുല്‍ ഗാന്ധിയാണെന്നും ഷാഫി പറഞ്ഞു.
സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്നത് ഗുണ്ടായിസം കാണിക്കാനല്ല. ഇത്തരം അക്രമികളെ കൂടെ കൊണ്ടു നടക്കുന്ന ആരോഗ്യ മന്ത്രിയെ വഴിയില്‍ തടയുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എന്നാല്‍ അക്രമത്തില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ മുന്‍ സ്‌റ്റാഫ് അംഗമാണെന്നാണ് വീണാ ജോര്‍ജിന്റെ വിശദീകരണം. വ്യക്‌തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹം ജോലിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്‌തമാക്കി.
Most Read: ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ