ആലപ്പുഴ: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖിൽ, 12ആം പ്രതി തൃശൂര്‍ സ്വദേശി സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്, മറ്റ് കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മുഖ്യ പ്രതികളെ ആംബുലന്‍സില്‍ രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്നതാണ് അഖിലിനെതിരെയുള്ള കുറ്റം. പ്രതികളെ ഒളിവില്‍ താമസിപ്പിക്കാൻ സഹായിച്ചവരാണ് ഉമേഷും സുധീഷും.
എസ്‌ഡിപിഐ നേതാവ് ഷാന്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്‌ത പ്രതികാര കൊല ആണെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലയ്‌ക്ക് പിന്നാലെ ആസൂത്രണം തുടങ്ങി.
ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിന് ശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കളാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
Read Also: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം; അന്തിമ തീരുമാനം നാളെ