ന്യൂഡെൽഹി: ഷാൻങായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിർച്വൽ ഉച്ചകോടിയിൽ പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ വീണ്ടും കശ്‌മീർ വിഷയം ഉന്നയിക്കാൻ പാകിസ്‌ഥാന്റെ ഭാഗത്ത് നിന്ന് ശ്രമം നടന്നതിന് പിന്നാലെയാണിത്.
ഉഭയകക്ഷി പ്രശ്‌നങ്ങൾ എസ്‌സിഒയിൽ ഉന്നയിക്കാൻ ചില ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രമങ്ങൾ സംഘടനയുടെ ആദർശത്തിനും പൊതുധാരണകൾക്കും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എസ്‌സിഒ അജണ്ടയിൽ ഉഭയകക്ഷി പ്രശ്‌നങ്ങൾ അനാവശ്യമായി ഉൾപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരവും എസ്‌സിഒ ചാർട്ടറിന് വിരുദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ അടിയുറച്ച് വിശ്വസിക്കുന്നത് സമാധാനത്തിലും സുരക്ഷയിലും വികസനത്തിലുമാണ്. ഭീകരവാദം, ആയുധങ്ങളുടെയും ലഹരിമരുന്നിന്റെയും കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവക്കെതിരെ ഇന്ത്യ എക്കാലത്തും ശബ്‌ദമുയർത്തിയിട്ടുണ്ട്. എസ്‌സിഒ ചാർട്ടർ അനുസരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ എന്നും തയാറാണ്. ലോകത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ നിർമിക്കുന്ന രാജ്യമായ ഇന്ത്യ കോവിഡ് വാക്‌സിൻ നിർമാണത്തിലും വിതരണത്തിലും മാനവരാശിയെ സഹായിക്കാൻ മുന്നിലുണ്ടാവും. കോവിഡ് പ്രതിസന്ധിയിൽ 150ലധികം രാജ്യങ്ങൾക്ക് ഇന്ത്യ അവശ്യ മരുന്നുകൾ എത്തിച്ചു- മോദി പറഞ്ഞു.
യുഎൻ പുനഃക്രമീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അദ്ദേഹം ആവർത്തിച്ചു. 75 വർഷം പൂർത്തിയാക്കിയെങ്കിലും അടിസ്‌ഥാന ലക്ഷ്യം പൂർത്തിയാക്കാൻ ഇനിയും യുഎന്നിന് കഴിഞ്ഞിട്ടില്ല. ലോകത്തെ സാമൂഹികമായും സാമ്പത്തികമായും ദുരിതത്തിലാക്കിയ മഹാമാരി യുഎൻ സംവിധാനത്തിലും സമൂല മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ബിഹാർ: മഹാസഖ്യം തിരിച്ചുകയറുന്നു; ലീഡ് എൻഡിഎ 121, മഹാസഖ്യം 114