തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി ശശി തരൂർ എംപി. കോവിഡ് പ്രതിസന്ധികൾ സംസ്‌ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും, പരീക്ഷകൾ നീട്ടി വെക്കണമെന്നുമാണ് അദ്ദേഹം ആവശ്യം ഉന്നയിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഗവർണറെ കാണുകയും ചെയ്‌തു.
പരീക്ഷകൾ മാറ്റി വെക്കുന്നത് സംബന്ധിച്ച് അനുഭാവപൂർണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും, മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി തരൂർ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നാളെ മുതലാണ് ആരംഭിക്കുക. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് നിരവധി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.
രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തുന്നതിനുള്ള ആശങ്കകൾ വിദ്യാർഥികൾ പങ്കുവെക്കുന്നുണ്ട്. ഒപ്പം തന്നെ ഭൂരിഭാഗം വിദ്യാർഥികൾക്കും വാക്‌സിൻ ലഭ്യമായിട്ടില്ലെന്നും വിദ്യാർഥികൾ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പരീക്ഷകൾക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും സർവകലാശാല അധികൃതർ വ്യക്‌തമാക്കി.
Read also : ജോലി വാഗ്‌ദാനം ചെയ്‌ത് വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ