ജയ്‌പൂർ: മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്‌താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ രാജസ്‌ഥാനില്‍ കടയുടമയെ തലയറുത്ത് കൊന്നു. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സമാധാനത്തിന് ആഹ്വാനം ചെയ്‌തു.
“വളരെ ദുഃഖകരമായ സംഭവമാണ്. അതൊരു ചെറിയ സംഭവമല്ല, സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ് സംഭവിച്ചത്. കുറ്റവാളികള്‍ രക്ഷപ്പെടില്ല,”- ഗെഹലോട്ട് പറഞ്ഞു.
ഉദയ്‌പൂരിലെ മാല്‍ദാസ് തെരുവില്‍ പട്ടാപകലാണ് കൊലപാതകം നടന്നത്. രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് തയ്യല്‍ കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്‌റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം പ്രതികൾ കുറ്റം സമ്മതിച്ച് വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു.
വിവാദ സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകളെ തുടര്‍ന്ന് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട കടയുടമയെ നേരത്തെ പോലീസ് ചോദ്യം ചെയ്‌തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും രാജസ്‌ഥാൻ പോലീസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. ഇതേ തുടര്‍ന്ന് പ്രദേശത്തെ കടകള്‍ പോലീസ് അടപ്പിച്ചിട്ടുണ്ട്. ഉദയ്‌പൂരിൽ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Most Read: സാകിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ല; സോണിയയെ വിമര്‍ശിച്ച് മുഖ്യമന്ത്രി