ഗുരുഗ്രാം: ഇസ്‌ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്‌ത ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകൾക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് പുറത്താക്കിയത്. യാദവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ പ്രചാരണവും ശക്‌തമാണ്.
പ്രവാചക നിന്ദയുടെ പേരിൽ പാർട്ടി വക്‌താവ് നുപൂർ ശർമയെ സസ്‌പെൻഡ് ചെയ്‌തതിനും നവീൻ ജിൻഡാലിനെ പുറത്താക്കിയതിനും പിന്നാലെയാണ് അരുൺ യാദവിനെയും പുറത്താക്കിയത്. യാദവ് 2017ൽ പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകളാണ് ഇപ്പോൾ വൈറലാവുകയും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്‌തത്. ഇയാൾക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും അറസ്‌റ്റിന് ആവശ്യം ഉയരുന്നുണ്ട്.
അരുൺ യാദവിനെ പുറത്താക്കിയ കത്തിൽ കാരണമൊന്നും വ്യക്‌തമാക്കിയിട്ടില്ല. സ്‌ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്ന് മാത്രമാണ് സംസ്‌ഥാന ബിജെപി അധ്യക്ഷൻ ഒപി ധങ്കർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നതെന്ന് പിടിഐ റിപ്പോർട് ചെയ്‌തത്. ആൾട്ട് ന്യൂസ് സഹസ്‌ഥാപകൻ മുഹമ്മദ് സുബൈറിനെ നാല് വർഷം പഴക്കമുള്ള ട്വീറ്റിന്റെ പേരിൽ അറസ്‌റ്റ് ചെയ്‌ത പശ്‌ചാത്തലത്തിൽ അരുൺ യാദവിനെയും അറസ്‌റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. #arrestArunYadav എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായിരുന്നു.
Most Read: ചിപ്പ് ക്ഷാമം പരിഹരിച്ചു; രാജ്യത്ത് വാഹന വിൽപന വർധിച്ചു