തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യാപാര സ്‌ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍. വ്യാപാര സ്‌ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ചര്‍ച്ച നടക്കാനിരിക്കെയാണ് സമിതി നിലപാട് വ്യക്‌തമാക്കുന്നത്. ചര്‍ച്ചയുടെ തീരുമാനം എന്തായാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി സമീപനം മാറ്റി വിഷയം ചര്‍ച്ച ചെയ്യണം. വിരട്ടല്‍ വേണ്ടെന്നും ടി നസറുദ്ദീന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് പോവുമെങ്കില്‍ ശനിയും, ഞായറും, തിങ്കളും പൂട്ടാം. പക്ഷേ, കോവിഡ് പോവുന്നില്ലല്ലോ. കഴിഞ്ഞ നാല് മാസമായി കടകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. കടകള്‍ തുറക്കേണ്ടെന്ന് പറയുന്നത് വിദഗ്‌ധരുടെ നിര്‍ദ്ദേശമാണെന്നാണ് പറയുന്നത്. തങ്ങള്‍ പറയുന്നത് പ്രായോഗികതയാണ്; നസറുദ്ദീൻ ചൂണ്ടിക്കാട്ടി.
ഇന്നത്തെ ചര്‍ച്ചയില്‍ സര്‍ക്കാരിനെ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിട്ടുവീഴ്‌ച ചെയ്‌തില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് വ്യാപാരികളുടെ തീരുമാനം. നേരത്തെ മുഖ്യമന്ത്രി വ്യാപാരികളുമായി രാവിലെ ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. ഉച്ചക്ക് ശേഷം 3.30നാണ് കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരിക്കുന്നത്.
Read Also: സിക: സംസ്‌ഥാനത്ത് ചികിൽസയിൽ 8 പേർ; നിയന്ത്രണ വിധേയമാകാൻ 2 മാസം വേണ്ടിവരും