ന്യൂഡെൽഹി: ഏകദിന ക്രിക്കറ്റിൽ ഐസിസി റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ ശുഭ്‌മാൻ ഗിൽ. പാകിസ്‌ഥാന്റെ ബാബർ അസമിനെ മറികടന്നാണ് നേട്ടം. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി റാങ്കിങ്ങിൽ നാലാം സ്‌ഥാനത്തേക്ക് ഉയർന്നു. അതേസമയം, മുഹമ്മദ് സിറാജ് ഏകദിന ബൗളർമാരിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു.
ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ മൂന്ന് വർഷമായി മറ്റാർക്കും കഴിയാത്ത നേട്ടമാണ് ശുഭ്‌മാൻ സ്വന്തമാക്കിയത്. 830 റേറ്റിങ് പോയിന്റുമായാണ് ഗില്ലിന്റെ നേട്ടം. രണ്ടാമതുള്ള ബാബറിന് 824 പോയിന്റ് ഉണ്ട്. ഇന്ത്യൻ ഫാസ്‌റ്റ് ബൗളർ മുഹമ്മദ് സിറാജ് ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. റാങ്കിങ്ങിൽ പട്ടികയിലിപ്പോൾ അഞ്ചാം സ്‌ഥാനത്തുള്ള പാകിസ്‌ഥാന്റെ ഷഹീർ ഷാ അഫ്രീദിയെയാണ് അദ്ദേഹം മറികടന്നത്.
കേവലം 41 ഇന്നിങ്‌സുമായി ഒന്നാം നമ്പർ താരമെന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ശുഭ്‌മാൻ. 38 ഇന്നിങ്‌സിൽ ഒന്നാമതെത്തിയ എംഎസ് ധോണിക്കാണ് ഈ റെക്കോർഡ്. ക്വിന്റൺ ഡി കോക്ക് ആണ് റാങ്കിങ്ങിൽ മൂന്നാം സ്‌ഥാനത്തുള്ളത്, വിരാട് കോലി, ഡേവിഡ് വാർണർ എന്നിവർ യഥാക്രമം നാലും അഞ്ചും സ്‌ഥാനങ്ങളിലുണ്ട്. കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമ്മി എന്നിവരും ബൗളർമാരിൽ ആദ്യ പത്തിൽ ഇടംനേടി.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം