ഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് അടിയന്തര ചികിൽസ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ഭാര്യയും പത്രപ്രവർത്തക യൂണിയൻ ഡെൽഹി ഘടകവും നൽകിയ ഹരജിയാണ് സുപ്രീം കോടതിക്ക് മുൻപാകെയുള്ളത്.
മഥുരയിലെ ആശുപത്രിയിൽ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ച കാപ്പനെ ഡെൽഹിയിലേക്ക് മാറ്റണമെന്നാണ് ഹരജിയിലെ ആവശ്യം. കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ യുപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സുപ്രീം കോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ ഡെൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥിന് കത്ത് നൽകിയിരുന്നു. കോവിഡ് രോഗബാധിതനാണ് സിദ്ദീഖ് കാപ്പൻ. ജയിലിൽ ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ കുഴഞ്ഞു വീണതിനെ തുടർന്നാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Also Read: കോവിഡ് പിടിമുറുക്കുന്നു; 14.84 കോടിയും പിന്നിട്ട് ലോകത്തെ രോഗബാധിതർ