കോഴിക്കോട്: ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നിപ രോഗലക്ഷണം പ്രകടമായി. ആറു പേര്‍ക്കാണ് ഇന്ന് രോഗലക്ഷണം കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണം പ്രകടമായവരുടെ എണ്ണം എട്ടായി. അതേസമയം, നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 63പേരെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 251 ആയി വർധിച്ചു. ഇന്ന് പൂനെയിലേക്ക് അയച്ച സമ്പര്‍ക്ക പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്‌ഥാനത്തെത്തും. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്‌ത്രജ്‌ഞരുടെ സംഘമാണ് കോഴിക്കോട് ജില്ലയിലെത്തുക. ഡോ റിമ ആര്‍ ആണ് വിദഗ്‌ധ സംഘത്തെ നയിക്കുന്നത്. നേരത്തെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള വിദഗ്‌ധർ രോഗം ബാധിച്ചു മരിച്ച കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. നിലവില്‍ രോഗ വ്യാപനം രൂക്ഷമല്ലെന്നാണ് ആദ്യ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.
വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനു അസുഖം ബാധിച്ചത് നിപയുമായി ഒരു ബന്ധവുമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി. രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്കാണ് ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധനയക്കായി അയക്കുക.
Most Read: പഞ്ച്ഷീർ കീഴടക്കി താലിബാൻ; ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക