കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്‌മകുമാർ, ഭാര്യ എംആർ അനിത കുമാരി, മകൾ പി അനുപമ എന്നിവരുടെ ആറസ്‌റ്റാണ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പൂർത്തിയായത്.
പത്‌മകുമാറിന്റെ കുടുംബത്തെയും ഒപ്പമിരുത്തിയാണ് ചോദ്യം ചെയ്‌തത്. അടൂർ കെഎപി ക്യാമ്പിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയ അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരോട് രാവിലെ തിരികെ എത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാമ്പിൽ തുടരുകയാണ്. ചോദ്യം ചെയ്യൽ പുനരാരംഭിക്കും. പത്‌മകുമാമാർ മൊഴി അടിക്കടി മാറ്റുന്നതായാണ് വിവരം.
മകളുടെ അഡ്‌മിഷൻ കാര്യത്തിനായി ആറുവയസുകാരിയുടെ അച്ഛന് പണം നൽകിയിരുന്നുവെന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്. എന്നാൽ, തട്ടിക്കൊണ്ടുപോകൽ കടം വീട്ടാൻ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പത്ത് ലക്ഷം വാങ്ങിയെടുക്കുക ആയിരുന്നു ഇയാളുടെ ലക്ഷ്യം. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കൈയിൽ ശ്രമിച്ചത് ഭീഷണിക്കത്താണെന്നും പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പണം തന്നാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. പത്‌മകുമാറിന് വലിയ കടബാധ്യത ഉണ്ടെന്നാണ് വിവരം. ലോൺ ആപ്പുകളിൽ നിന്ന് വായ്‌പ എടുക്കുകയും ക്രെഡിറ്റ് കാർഡ് വഴി പണം കൈപ്പറ്റുകയും ചെയ്‌തിരുന്നു. കുട്ടിയുടെ കുടുംബവുമായി പത്‌മകുമാറിന് പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകാൻ മറ്റൊരു സംഘത്തിന്റെ സഹായം ഉണ്ടായിട്ടുണ്ടോ? കൃത്യത്തിൽ പത്‌മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെ ഒക്കെയാണ് കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങി നിർണായക ചോദ്യങ്ങളിൽ പോലീസിന് ഉത്തരം കിട്ടേണ്ടതുണ്ട്.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്‌മകുമാർ, ഭാര്യ എംആർ അനിത കുമാരി, മകൾ പി അനുപമ എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ ഇന്നലെ കൊല്ലം പോലീസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പ്ളസ് ടുവിന് കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്‌സിങ് അഡ്‌മിഷന് സീറ്റ് വാങ്ങി നൽകാൻ ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് റെജി വാക്ക് നൽകിയെന്നും ഇതിനായി അഞ്ചുലക്ഷം രൂപ നൽകിയെന്നും പ്രതി പറയുന്നു. വാക്ക് പാലിച്ചില്ലെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ട് അഞ്ചുലക്ഷം രൂപ റെജി തിരികെ നൽകിയില്ലെന്നും കെആർ പത്‌മകുമാർ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കുള്ളതെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും കെആർ പത്‌മകുമാർ പറഞ്ഞു.
Most Read| ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം