തിരുവനന്തപുരം : എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഈ മാസം 22ആം തീയതി പരിഗണിക്കും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനർജി, കെഎം ജോസഫ് എന്നിവർ ബെഞ്ചിൽ അംഗങ്ങൾ ആയിരിക്കും. ഈ മാസം 6ആം തീയതിയാണ് കേസ് പരിഗണിക്കാനിരുന്നത്. എന്നാൽ ഊർജ്‌ജ വകുപ്പിലെ മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഏപ്രിൽ ആറിൽ നിന്ന് കേസ് മാറ്റിയത്.
പ്രധാനപ്പെട്ട ചില രേഖകൾ നൽകാനുണ്ടെന്നും, അതിനാൽ കേസ് മാറ്റിവെക്കണം എന്നുമാണ് എ ഫ്രാൻസിസ് കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്ന് 6ആം തീയതിയിൽ നിന്നും കേസ് മാറ്റിവച്ച സുപ്രീം കോടതി ഇനി അഭിഭാഷകർ കേസ് മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് മുന്നറിയിപ്പും നൽകി. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹരജിയും, ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്‌തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള മുൻ ഉദ്യോഗസ്‌ഥർ നൽകിയ ഹരജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
അതേസമയം തന്നെ ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് മാറ്റിവച്ചതിന് പിന്നിൽ വൻ ശക്‌തിയായ അദാനി ആണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. മോദി-പിണറായി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് അദാനിയെന്നും, കേസ് മാറ്റി വച്ചതിന് പാരിതോഷികമായാണ് അദാനിയുമായി സംസ്‌ഥാന സർക്കാരിന്റെ വഴി വിട്ടുള്ള വൈദ്യുതി കരാർ എന്നും ചെന്നിത്തല ആരോപിച്ചു.
Read also : പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു