കോഴിക്കോട്: സോളാർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ഹരജിയിൽ വിധി പറയുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 11ലേക്കാണ് മാറ്റിവച്ചത്. മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഇന്ന് വിധി പറയാതിരുന്നത്.
സോളാര്‍ പാനല്‍ സ്‌ഥാപിക്കാൻ സരിതയും ബിജു രാധാകൃഷ്‌ണനും കോഴിക്കോട് സ്വദേശി അബ്‌ദുൾ മജീദില്‍ നിന്ന് 42,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നതാണ് കേസ്. 2012ല്‍ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഒരു മാസികയില്‍ ടീം സോളാറിന്റെ പരസ്യം കണ്ട് അബ്‌ദുൾ മജീദ് കമ്പനിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഡോക്‌ടർ ആര്‍ബി നായര്‍, ലക്ഷ്‌മി നായര്‍ എന്നീ പേരുകളിലാണ് ബിജു രാധാകൃഷ്‌ണനും സരിതയും അബ്‌ദുൾ മജീദിന് മുന്നിലെത്തിയത്. അബ്‌ദുൾ മജീദിന്റെ വീട്ടിലും അദ്ദേഹത്തിന്റെ സ്‌ഥാപനമായ അസോസിയേറ്റഡ് സ്‌റ്റീൽസിലും സോളാര്‍ പാനല്‍ സ്‌ഥാപിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവര്‍ പണം തട്ടുകയായിരുന്നു.
കൂടാതെ നാല് ജില്ലകളില്‍ ടീം സോളാറിന്റെ വിതരണം, പാലക്കാടിന് സമീപം കാറ്റാടി മില്‍ സ്‌ഥാപിക്കാന്‍ സഹായം എന്നിവയും രാധാകൃഷ്‌ണനും സരിതയും അബ്‌ദുൾ മജീദിന് വാഗ്‌ദാനം ചെയ്‌തിരുന്നു. 42,70,000 രൂപയാണ് മൊത്തം തട്ടിയെടുത്ത്.
2016ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ബിജുരാധാകൃഷ്‌ണന്‍, സരിത, ഇവരോട് അടുപ്പമുള്ള മണിമോന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വഞ്ചന, മറ്റൊരാളുടെ പണം തട്ടിയെടുത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുക, ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍ എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണിത്.
ടീം സോളാര്‍ തുടങ്ങാന്‍ തിരിച്ചറിയല്‍ രേഖയായി നല്‍കാന്‍ വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടാക്കി നല്‍കിയെന്നതാണ് മണിമോനെതിരായ കുറ്റം. കേസിൽ 36 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്‌തരിച്ചിരുന്നു.
Malabar News: പരിസ്‌ഥിതി ലോല പ്രദേശമാക്കാനുള്ള തീരുമാനത്തിന് എതിരെ വയനാട്ടിലെ ഇടത്, വലത് മുന്നണികൾ