പത്തനംതിട്ട : കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനിച്ചു. നാളെയോടെ സ്‌ഥലത്തെത്തുന്ന സംഘം സ്‌ഥിതിഗതികൾ വിലയിരുത്തും. കൂടാതെ കടപ്രയിലെ കോവിഡ് പരിശോധന കൂടുതൽ ശക്‌തമാക്കിയതായും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കിയിട്ടുണ്ട്.
കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലുമാണ് നിലവിൽ കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കോവിഡ് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച കടപ്ര പഞ്ചായത്തിലെ കോളനികൾ കേന്ദ്രീകരിച്ച് കർശന പരിശോധനയാണ് നിലവിൽ ആരോഗ്യവകുപ്പ് നടത്തുന്നത്.
കടപ്രയിലെ 14, 18 വാർഡുകളിൽ ഉള്ളവർക്കാണ് നിലവിൽ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇവിടെയുള്ള എല്ലാ കോവിഡ് രോഗികളെയും നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വാർഡുകളിൽ കോവിഡ് ബാധിച്ചവരുടെയും, കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെയും സ്രവം പരിശോധന നടത്തും. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലെ 4 വയസുകാരനാണ് ആദ്യമായി കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത്. നിലവിൽ കുട്ടി കോവിഡ് നെഗറ്റീവ് ആയെങ്കിലും, വരും ദിവസങ്ങളിലും കുട്ടിയെ നിരീക്ഷിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി.
Read also : തിരക്ക് വർധിച്ചു; ജില്ലയിൽ ഇന്നലെ 21 അധിക സർവീസുകൾ നടത്തി കെഎസ്ആർടിസി