ന്യൂഡെൽഹി: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ വിമർശനവുമായി ഗുസ്‌തി താരങ്ങൾ. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെയുള്ള പരാതിയിൽ അന്വേഷണം അട്ടിമറിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്നാണ് താരങ്ങളുടെ ആരോപണം. പരാതിയെ കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢ ഉദ്ദേശ്യത്തോടെ ആണെന്നും ഗുസ്‌തി താരങ്ങൾ ആരോപിക്കുന്നു.
ബ്രിജ് ഭൂഷണെതിരെ ഡെൽഹി പോലീസ് കേസെടുത്തിട്ട് ദിവസങ്ങൾ ആയെങ്കിലും, ഇതുവരെ പോലീസ് പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ബ്രിജ് ഭൂഷൺ ഇപ്പോഴും പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയുന്നത്. അതേസമയം, ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങൾ തള്ളി. 2012ൽ ലഖ്‌നൗ ക്യാമ്പിലെ അതിക്രമ പരാതി പോലീസ് അവഗണിച്ചെന്നും താരങ്ങൾ ആരോപിക്കുന്നു.
ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പടെ വനിതാ ഗുസ്‌തി താരങ്ങൾ നൽകിയ പരാതിയിൽ ഡെൽഹി പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്‌തിട്ടില്ല. ഇയാളെ അറസ്‌റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ.
Most Read: അരിക്കൊമ്പൻ എവിടെ? ഇന്നലെ മുതൽ സിഗ്‌നൽ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ്