ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്-5 വാക്‌സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് റഷ്യന്‍ നിര്‍മിത വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്.
വാക്‌സിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായി ബാല വേങ്കിടേഷ് വര്‍മ പറഞ്ഞു. മേയില്‍ വാക്‌സിന്റെ നിര്‍മാണം വര്‍ധിപ്പിക്കുമെന്നും പ്രതിമാസം 50 ദശലക്ഷം വാക്‌സിന്‍ നിര്‍മിക്കുമെന്നും വേങ്കിടേഷ് പറഞ്ഞു.
രാജ്യത്ത് മേയ് മാസം ആദ്യ വാരം മുതലായിരിക്കും സ്‌പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യുക. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) സ്‌പുട്‌നിക്-5 വാക്‌സിന് അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനായി സ്‌പുട്‌നിക് മാറി.
റഷ്യയിലെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആന്‍ഡ് മൈക്രോ ബയോളജിയാണ് സ്‌പുട്‌നിക്-5 വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ ഡോ. റെഡീസ് ലാബോറട്ടറീസാണ് ഇത് നിര്‍മിക്കുന്നത്. അതേസമയം റഷ്യയില്‍ നിന്ന് തന്നെയാണ് അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിന്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 19,886 പേരില്‍ ഇതുവരെ പരീക്ഷിച്ച വാക്‌സിന്‍ 91.6 ശതമാനം വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈ വാക്‌സിന്‍ ഉപയോഗിക്കുന്ന 60ആമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിൽ ഇതുവരെ സ്‌പുട്‌നിക് പരീക്ഷണം ഇന്ത്യ നടത്തിയിട്ടുണ്ട്. അതേസമയം 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.
Read Also: കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തര മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കും; കേന്ദ്രം