പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ ആരോഗ്യമന്ത്രിക്ക് റിപ്പോർട് നല്‍കി.
തുടർ നടപടികൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ആയിരിക്കും. മരണ കാരണം കണ്ടെത്തിയിട്ടില്ല. മറ്റ് അസുഖങ്ങളൊന്നും ശ്രീലക്ഷ്‌മിക്ക് ഉണ്ടായിരുന്നില്ലെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യേക സംഘം ഇന്ന് വൈകിട്ട് ശ്രീലക്ഷ്‌മിയുടെ വീട് സന്ദർശിച്ചിരുന്നു.
അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പാലക്കാട് ജില്ലാ കളക്‌ടറും ജില്ലാ മെഡിക്കൽ ഓഫിസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട് ഒരാഴ്‌ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. പാലക്കാട് ഗവ. ഗസ്‌റ്റ് ഹൗസില്‍ ജൂലൈ 12ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‌മി (19) ആണ് പേവിഷബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മെയ് 30നാണ് ശ്രീലക്ഷ്‌മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. രണ്ടുദിവസം മുൻപ് പനി ബാധിച്ച് സ്വകാര്യ ക്‌ളിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. വ്യാഴാഴ്‌ച പുലർച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.
Most Read: രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍