കൊളംബോ: ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തുടരുമെന്ന് ധനകാര്യ മന്ത്രി അലി സാബ്രി. ജനങ്ങൾക്കുള്ള ഒരു മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു ധനമന്ത്രിയുടെ പ്രസ്‌താവന.
”ജനങ്ങള്‍ സത്യം അറിയണം. ഇപ്പോഴത്തെ ഈ അവസ്‌ഥയുടെ ആഴം ജനങ്ങള്‍ മനസിലാക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ പോലും ഈ പ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ ഈ പ്രശ്‌നം എത്രത്തോള കാലം നീണ്ട് നില്‍ക്കണമെന്ന് നിശ്‌ചയിക്കുന്നത് നമ്മള്‍ ഇന്ന് എടുക്കുന്ന തീരുമാനങ്ങളാണ്,” അലി സാബ്രി പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്ത് വിദേശനാണ്യ കരുതല്‍ ശേഖരം 50 മില്യണ്‍ ഡോളറില്‍ താഴെ മാത്രമാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
ഒരു മാസത്തോളമായി ശ്രീലങ്കയിൽ ഭക്ഷ്യ- ഇന്ധന- മരുന്ന്- അവശ്യ വസ്‌തുക്കളുടെ ക്ഷാമവും വിലക്കയറ്റവും നാണ്യപ്പെരുപ്പവും രൂക്ഷമാണ്. തുടർന്ന്, ജനങ്ങളുടെ പ്രതിഷേവും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കാരണം ലങ്കയിലെ മന്ത്രിസഭ രാജിവെക്കുകയും പുതിയ സഭ അധികാരമേൽക്കുകയും ചെയ്‌തിരുന്നു.
അതേസമയം പ്രസിഡണ്ട് ഗോതബയ രജപക്‌സെയും സഹോദരനും പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്‌സെയും രാജി വെക്കാത്തതിനാല്‍ രാജ്യത്ത് വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവർ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്.
Read also: കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം