മാദ്ധ്യമ പ്രവർത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ‘ആളൊരുക്കം‘ സിനിമയിൽ പ്രിയങ്കയുടെ ‘ട്രാൻസ്‌ജെൻഡർ‘ വേഷം ചെയ്‌ത് നമ്മെ വിസ്‌മയിപ്പിച്ച ശ്രീകാന്ത് കെ വിജയൻ ചലച്ചിത്രലോകത്ത് ചുവടുറപ്പിക്കുകയാണ്.
ഓട്ടൻ തുള്ളൽ കലാകാരനായ പപ്പുപിഷാരടി പതിനാറു വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെത്തേടി നടത്തുന്ന യാത്രയും തുടർന്നുള്ള സംഭവ വികാസങ്ങളുമായിരുന്നു ‘ആളൊരുക്കം‘ ഇതിവൃത്തം.
‘ആളൊരുക്കം‘ റിലീസിന് മുൻപ് തന്നെ പപ്പു പിഷാരടിയായി വേഷമിട്ട ഇന്ദ്രൻസിന് 2017-ലെ മികച്ച നടനുള്ള സംസ്‌ഥാന ചലച്ചിത്രപുരസ്‌കാരം അവാർഡ് നേടിക്കൊടുത്തിരുന്നു. ആ വർഷത്തെ മികച്ച സാമൂഹിക പ്രസക്‌ത ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രം നേടിയിരുന്നു. ദേശീയ-അന്തർദേശീയ തലത്തിൽ ഒട്ടനേകം അവാർഡുകളും പ്രശംസകളും നിരൂപക അഭിപ്രായങ്ങളും നേടിയ ഈ സിനിമയിൽ ‘പ്രിയങ്ക‘ എന്ന കഥാപാത്രത്തിലേക്ക് അവിസ്‌മരണീയ പരകായപ്രവേശമാണ് ശ്രീകാന്ത് കെ വിജയൻ നടത്തിയിരുന്നത്.
16 വർഷങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയ തന്റെ മകനെ അന്വേഷിക്കുന്ന പപ്പു പിഷാരടി അനുഭവിക്കുന്ന ആത്‌മ സംഘർഷങ്ങളുമായി വികസിക്കുന്ന സിനിമയിൽ, അവസാനം മകനിലെത്തുമ്പോൾ അവനൊരു ‘ട്രാൻസ്‌ജെൻഡർ‘ പൂർണത പ്രാപിച്ചതായി പിഷാരടി അറിയുന്നു. ഈ ‘ട്രാൻസ്‌ജെൻഡർ‘ സ്‌ത്രീയായ ‘മകനെയാണ്‘ ശ്രീകാന്ത് കെ വിജയൻ മനോഹമരമായി അവതരിപ്പിച്ചത്.
‘ട്രാൻസ്‌ജെൻഡർ‘ സ്‌ത്രീയായ പ്രിയങ്കയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയിലും അതിനെ ഉൾകൊള്ളാൻ ശ്രമിച്ചിടത്തും സംവിധായക പ്രതീക്ഷയോട് നീതിപുലർത്താൻ ശ്രീകാന്ത് വിജയന് സാധ്യമായി. സമൂഹം പ്രിയങ്കയോടും അവളുടെ വിഭാഗത്തോടും കാണിച്ചിട്ടുള്ള അനീതികളും ദ്രോഹങ്ങളും അതിജീവിച്ചുവന്ന ഒരാളെ നമുക്ക് കാണാൻ പ്രിയങ്കയിലൂടെ കാണാൻ കഴിയും.
വർഷങ്ങൾക്ക് ശേഷം തന്റെ അഛനെ കാണാനും കൂടെ ജീവിക്കാനുമുള്ള ആഗ്രഹം പ്രിയങ്കയുടെ കണ്ണുകളിൽ വിരിയുമ്പോളും പപ്പു പിഷാരടിയുടെ പ്രതികരണം മൂലം അതിനെ ഒളിപ്പിച്ചുവെക്കാൻ ശ്രമിക്കുന്ന വിങ്ങൽ പ്രേക്ഷകരിലേക്ക് അതിന്റെ ആഴത്തിലെത്തിക്കാൻ ശ്രീകാന്ത് കെ വിജയന് സാധ്യമായിരുന്നു.
കഥാപാത്ര നിർമിതിയിലും അഭിനയ മികവിലും അഛൻ വേഷം ചെയ്യുന്ന പപ്പു പിഷാരടിയെ പോലെ (ഇന്ദ്രൻസ്) തന്നെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് പ്രിയങ്ക എന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രവും. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് ശ്രീകാന്ത് കെ. വിജയൻ തന്റെ ആദ്യ സിനിമയിൽ മനോഹരമായി അവതരിപ്പിച്ചത്.
ഒരു സ്‌ത്രീയുടെ എല്ലാ സൂക്ഷ്‌മഭാവങ്ങളും പ്രിയങ്കയിലേക്ക് അനായാസം ഉൾക്കൊള്ളിക്കാൻ ശ്രീകാന്തിന് കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം ശ്രീകാന്തിന് ലഭിച്ചിരുന്നു. ഏതാനും ഹ്രസ്വചിത്രങ്ങളിലും, പരസ്യങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയതിനു ശേഷമാണ് സംവിധായകൻ വിസി അഭിലാഷ്, ശ്രീകാന്ത് കെ. വിജയന് ആളൊരുക്കത്തിലെ കഥാപാത്രം നൽകുന്നത്.
തമിഴിലും ഹിന്ദിയിലും മലയാളത്തിലുമായി എട്ടുവര്‍ഷത്തോളം ക്യാമറയ്‌ക്കു പിന്നില്‍ സഹസംവിധായകനായും മറ്റും ജോലിചെയ്‌ത അനുഭവസമ്പത്തും ശ്രീകാന്തിനുണ്ട്. ആഴ്‌ചകൾക്ക് മുൻപ്, ആമസോൺ പ്രൈമിലെത്തിയ പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്‘ –ൽ മികച്ച ഒരു കഥാപാത്രം ശ്രീകാന്ത് ചെയ്‌തിരുന്നു.
‘ആളൊരുക്കം‘ ചെയ്‌തശേഷം ശ്രീകാന്ത് കെ. വിജയന് കൈനിറയെ അവസരങ്ങളുണ്ട്. കോവിഡ് സൃഷ്‌ടിച്ച വിടവ് പ്രശ്‌നമായെങ്കിലും സിനിമാലോകത്തിന്റെ തകർച്ചക്ക് ശേഷമുള്ള തിരിച്ചുവരവിൽ വിവിധ ഭാഷകളിലെ ശക്‌തമായ കഥാപാത്രങ്ങളുമായി ശ്രീകാന്ത് പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ കാത്തിരിക്കുകയാണ്.
Most Read: വ്യാജ സ്‌ക്രീൻഷോട്ട്; ‘കള്ളപ്രചാരണം നടത്തി മൂക്കിൽ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ’