കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പുതുതായി തുറക്കുന്ന കോവിഡ് വാർഡുകളിലേക്ക് നിലവിൽ ജീവനക്കാരില്ലാത്ത സ്‌ഥിതിയാണ്. കൂടാതെ വികേന്ദ്രീകൃത ചികിൽസക്കുള്ള നടപടികൾ വേഗത്തിലാക്കാനും ആവശ്യം ഉയരുന്നുണ്ട്.
കോവിഡ് ബാധയെ തുടർന്ന് ഗുരുതര പ്രശ്‌നങ്ങൾ നേരിടുന്ന ആളുകളെ, മെഡിക്കൽ കോളേജ് കോവിഡ് ഇതര ചികിൽസക്കായി ഉപയോഗിക്കുന്നത് നേരിട്ട് ബാധിക്കുന്നുണ്ട്. നിലവിൽ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെ 9 വാര്‍ഡുകളും 3 ഐസിയുവും കോവിഡിനായി മാറ്റി. കൂടാതെ ഒപികള്‍ 11 മണി വരെ ചുരുക്കിയിട്ടുണ്ട്. ശസ്‍ത്രക്രിയകള്‍ മാറ്റിവെക്കാനും മറ്റ് രോഗങ്ങള്‍ക്കുള്ള കിടത്തി ചികിൽസ കുറക്കാനും തീരുമാനിച്ചു.
അതേസമയം തന്നെ കോവിഡ് ഇതര അടിയന്തര ചികിൽസ വേണ്ടവര്‍ നിലവിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കൂടാതെ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന പശ്‌ചാത്തലത്തിൽ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ളോക്കില്‍ 500 ബെഡുകള്‍ സജ്‌ജീകരിക്കാനുള്ള ശ്രമത്തെയും ഇത് കാര്യമായി തന്നെ ബാധിക്കും. ഒപ്പം തന്നെ രണ്ട് ദിവസത്തിനകം 200ൽ അധികം വിദ്യാർഥികൾ എംബിബിഎസ് പൂർത്തിയാക്കി ഇറങ്ങുകയും, പിജി വിദ്യാർഥികൾക്ക് പരീക്ഷ ആരംഭിക്കുകയും ചെയ്യും. ജീവനക്കാരുടെ കുറവിനെ ഇതും കാര്യമായി തന്നെ ബാധിക്കും.
ബീച്ച് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ടെങ്കിലും ഇവിടെ ഐസിയു സേവനം ലഭ്യമല്ല. കൂടാതെ മറ്റ് താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് ചികിൽസ കാര്യമായി തുടങ്ങിയില്ലെങ്കില്‍ മെഡിക്കല്‍ കോളജിലെ സ്‌ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്ന അവസ്‌ഥയാണ്.
Read also : ഹർഷവര്‍ധന്റെ മറുപടി രാഷ്‌ട്രീയപ്രേരിതം; അശോക് ഗെഹ്‌ലോട്ട്