ന്യൂഡെൽഹി: ഭീമ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. “മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തില്‍ സ്‌റ്റാൻ സ്വാമിയെ ജയില്‍ മോചിതനാക്കിയേ തീരു. അദ്ദേഹത്തിന് അതിനുള്ള എല്ലാ അവകാശവുമുണ്ട്,”- ശശി തരൂർ ട്വീറ്റ് ചെയ്‌തു.
സ്‌റ്റാൻ സ്വാമിയുടെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തെ കോവിഡ് ടെസ്‌റ്റിന് വിധേയനാക്കുന്നില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തരൂര്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നത്.
“മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തില്‍ സ്‌റ്റാൻ സ്വാമിയെ ജയില്‍ മോചിതനാക്കിയേ തീരു. അദ്ദേഹത്തിന് അതിനുള്ള എല്ലാ അവകാശവുമുണ്ട്. ഇനി അങ്ങനെ ജയില്‍ മോചിതനാക്കാന്‍ സാധിക്കില്ല എന്നാണെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കണം, മനുഷ്യനെ പോലെ പരിഗണിക്കുകയെങ്കിലും വേണം. ഒരു നിരപരാധിയെ തടവില്‍ വെക്കുന്നത് തന്നെ ഏറ്റവും മോശമായ കാര്യമാണ്. അതും പോരാതെ, ആ തടവിന്റെ അവസ്‌ഥകള്‍ തന്നെയും ഒരു ശിക്ഷാരീതിയായി മാറുന്ന തരത്തിലാകുന്നത് അംഗീകരിക്കാനാവില്ല,”- ശശി തരൂർ ട്വീറ്റ് ചെയ്‌തു.
സുഹൃത്ത് ഫാദർ ജോസഫ് സേവ്യറാണ് സ്‌റ്റാൻ സ്വാമിയുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞത്. സ്‌റ്റാൻ സ്വാമിയുടെ ഫോണ്‍ കോള്‍ വന്നിരുന്നെന്നും താൻ വല്ലാതെ തളര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞെന്നും ഫാദർ ജോസഫ് സേവ്യർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.
“വേദനകള്‍ സഹിക്കാന്‍ കഴിയുന്നയാളാണ് സ്‌റ്റാൻ. ഒരിക്കലും അദ്ദേഹം പരാതി പറയാറില്ല. പക്ഷെ, ജീവിതത്തില്‍ ആദ്യമായി, വല്ലാതെ തളര്‍ന്നിരിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ഇതുവരെയും കോവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല,”- എന്നിങ്ങനെയായിരുന്നു ഫാദർ ജോസഫ് സേവ്യര്‍ പറഞ്ഞത്.
Also Read: സിപിഐയുടെ മന്ത്രിമാരെയും തീരുമാനിച്ചു; മുഴുവൻ പുതുമുഖങ്ങൾ