എറണാകുളം: കൊച്ചിയിൽ തെരുവുനായ്‌ക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ തൃക്കാക്കര നഗരസഭ. നായ്‌ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. സംഭവത്തില്‍ നഗരസഭയ്‌ക്ക് ഉത്തരവാദിത്തമുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെയും ആരോപണം. നായ്‌ക്കളെ പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടം നടത്തും.
കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട് തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്നത്. നായ്‌ക്കൾക്ക് വിഷം കുത്തിവെച്ചതായും പരാതി ഉയർന്നിരുന്നു. സംഭവത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും തെരുവ് നായ്‌ക്കളെ കൊന്നതിന് പിന്നില്‍ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്‌തമാക്കി. കൂടാതെ അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം തെരുവുനായ്‌ക്കളെ കൊന്ന സംഭവത്തില്‍ പങ്കില്ലെന്നാണ് തൃക്കാക്കര നഗരസഭ പറയുന്നത്. എന്നാൽ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി അറിയിച്ചു.
നായയെ അടിച്ചുകൊന്നത് ഹോട്ടലുകളില്‍ ഇറച്ചിക്കുവേണ്ടിയാണ് എന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നു തമിഴ്നാട് സ്വദേശികളാണ് നായയെ പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്. നായയുടെ പിറകെ ഇവര്‍ വടിയുമായി പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പട്ടിയെ വലിച്ചുകൊണ്ടുപോയി ഇടുന്നതും മറ്റ് പട്ടികള്‍ ഓടി അകലുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
തൃക്കാക്കര നഗരസഭയുടെ പിൻവശത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്ന ഭാഗത്ത് വലിയ ഒരു കുഴിയെടുത്താണ് നായ്‌ക്കളെ കൂട്ടത്തോടെ കുഴിച്ചിട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്.
Most Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾ കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചിരുന്നതായി കണ്ടെത്തൽ