തിരുവനന്തപുരം: പാചക വാതക വില കുറയ്‌ക്കണമെങ്കില്‍ സംസ്‌ഥാനങ്ങള്‍ കൂടി സഹകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. സംസ്‌ഥാനങ്ങളുടെ കെടുകാര്യസ്‌ഥത മറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നത് ഉചിതമല്ലെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനങ്ങള്‍ പണമില്ലെന്ന് പറയുന്നു. എന്നാല്‍ മറുവശത്ത് അവര്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നു. പരസ്‌പരം സഹകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശനമുയര്‍ത്തി.
കുതിച്ചുയരുന്ന പാചകവാതക വിലക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇന്നത്തെ വിലയ്‌ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തിയുള്ള ട്വീറ്റില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 2014ല്‍ 410 രൂപയായിരുന്നു വില, 827 രൂപ സബ്‌സിഡിയും കൊടുത്തു. 2022 ആവുമ്പോഴേക്കും സബ്‌സിഡിയില്ലാതെ 1000 രൂപയിലധികം കൊടുക്കേണ്ട ഗതികേടിലായെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: കോവിഡ് ഇളവ് അവസാനിച്ചു; സംസ്‌ഥാനത്തെ ജയിലുകളിൽ തിരികെ എത്താതെ 34 തടവുകാർ