ന്യൂഡെല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിലെ രാഖി സാവന്ത് ആണെന്ന പരാമർശത്തെ തുടർന്ന് പുലിവാല് പിടിച്ച് ആംആദ്‌മി നേതാവ് രാഘവ് ചദ്ദ. രാഘവിന് നേരിട്ട് മറുപടി നല്‍കി ബോളിവുഡ് താരം രാഖി സാവന്ത് തന്നെ രംഗത്ത് വന്നു.
“രാഘവ് ചദ്ദ, എന്നില്‍നിന്നും എന്റെ പേരില്‍നിന്നും അകലം പാലിക്കുക. സമൂഹ മാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങ് ആകുന്നതിന് നിങ്ങള്‍ക്ക് എന്റെ പേര് ഉപയോഗിക്കേണ്ടിവന്നു. മറ്റെല്ലാ ദിവസങ്ങളും ഞാന്‍ എങ്ങനെ ട്രെന്‍ഡിങ്ങ് ആകുന്നു എന്നുകൂടി ആലോചിക്കൂ”-രാഖി പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരായ പരാമര്‍ശങ്ങളില്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശാസന ലഭിച്ചു. അതിനാല്‍ ഇന്ന് ഒരു മാറ്റത്തിന് അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിക്കാനാണ് സിദ്ദു ശ്രമിക്കുന്നതെന്ന് രാഘവ് പറഞ്ഞിരുന്നു. നിലവിൽ താങ്ങുവില നിര്‍ണയിച്ച വിളകള്‍ക്ക് പോലും സ്വകാര്യ ചന്തകളില്‍ കുറഞ്ഞ വില നിര്‍ണയിച്ച് ഡെല്‍ഹി സര്‍ക്കാർ കര്‍ഷകരെ ചൂഷണം ചെയ്യുന്നുവെന്ന സിദ്ദുവിന്റെ വിമർശനത്തെ തുടർന്നാണ് രാഘവിന്റെ പ്രതികരണം.
എന്നാൽ രാഷ്‌ട്രീയ നേതാക്കൾ പരസ്‌പരം നടത്തുന്ന വെല്ലുവിളികൾക്ക് ഇടയിൽ രാഖി സാവന്തിനെ അനാവശ്യമായി വലിച്ചിഴച്ചതിനെതിരെ പലരും രംഗത്ത് വന്നിരുന്നു. ഒരു രാഷ്‌ട്രീയ വാക്പോരില്‍ അനാവശ്യമായി ഒരു സ്‍ത്രീയുടെ പേര് വലിച്ചിഴച്ചതിൽ നിന്നും സ്‍ത്രീകളോടുള്ള എഎപിയുടെ മാനസികാവസ്‌ഥയാണ് വ്യക്‌തമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ വിമർശിച്ചു.
Read also: നമ്മുടേത് കൊളോണിയല്‍ നിയമ വ്യവസ്‌ഥ; ചീഫ് ജസ്‌റ്റിസ് എന്‍വി രമണ