ചെന്നൈ: ഓക്‌സിജൻ ലഭ്യത പ്രതിസന്ധിയായി തുടരുന്നതിനിടെ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കാൻ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. സ്‌റ്റെർലൈറ്റിലെ ഓക്‌സിജൻ പ്ളാന്റ് മാത്രമായിരിക്കും തുറക്കുക. സ്‌റ്റെർലൈറ്റ് ഓക്‌സിജൻ പ്ളാന്റ് തുറക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. പ്രതിദിനം ആയിരം ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കാമെന്ന് വേദാന്ത കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.
ഓക്‌സിജൻ ഉൽപാദനത്തിനായി തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പ്ളാന്റ് തുറക്കാന്‍ അനുവദിക്കാത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ സുപ്രീം കോടതി അതൃപ്‌തി അറിയിക്കുകയും ചെയ്‌തിരുന്നു. പ്രാണവായു ലഭിക്കാതെ ജനം മരിക്കുമ്പോള്‍ പ്ളാന്റ് തുറക്കാന്‍ അനുവദിക്കാത്തത് ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ നിലപാട്.
എന്നാൽ പാരിസ്‌ഥിതിക പ്രശ്‌നം കാരണം അടച്ചുപൂട്ടിയ സ്‌റ്റെര്‍ലൈറ്റ് പ്ളാന്റ് വീണ്ടും തുറക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക തമിഴ്‌നാട് സര്‍ക്കാരിന് ഉണ്ടായിരുന്നു. 2018 മെയ് മാസത്തിൽ സ്‌റ്റെർലൈറ്റ് നിർമാണ പ്ളാന്റിന് എതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Also Read: ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ നീക്കം