ചെന്നൈ: തൂത്തുക്കുടിയില്‍ അടഞ്ഞുകിടക്കുന്ന വേദാന്ത കമ്പനിയുടെ സ്‌റ്റെർലൈറ്റ് പ്ളാന്റ് ഓക്‌സിജന്‍ ഉൽപാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. പ്ളാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.
വേദാന്ത കമ്പനിയെ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട് സ്വന്തം നിലക്ക് അവിടെ ഓക്‌സിജന്‍ ഉൽപാദിപ്പിക്കണം. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ മരിക്കുകയാണെന്നും ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കോടതി നിലപാടിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുകൂലിച്ചു.
നിലപാട് അറിയിക്കാന്‍ തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്‌ച പരിഗണിക്കാനായി മാറ്റി. ഓക്‌സിജന്‍ ഉല്‍പാദനത്തിനായി പ്ളാന്റ് തുറക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വേദാന്ത കമ്പനി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2018 മെയില്‍ സ്‌റ്റെർലൈറ്റ് നിർമാണ പ്ളാന്റിന് എതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കമ്പനിയില്‍ നിന്നുള്ള വായു മലിനീകരണം ജീവനും, പരിസ്‌ഥിതിക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഫാക്‌ടറി പൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലാണ് വെടിവെപ്പുണ്ടായത്.
Read Also: ഓക്‌സിജനു വേണ്ടി ഞാൻ ആരോടാണ് സർ സംസാരിക്കേണ്ടത്? മോദിയോട് കെജ്‌രിവാൾ