ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച 10 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. പ്രധാനമന്ത്രി വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിനിടെ രോഷാകുലനായാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സംസാരിച്ചത്. രാജ്യ തലസ്‌ഥാനത്തെ ആശുപത്രികൾ നേരിടുന്ന ഓക്‌സിജൻ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ പൊട്ടിത്തെറിച്ചത്.
“സർ, ഞങ്ങൾക്ക് നിങ്ങളുടെ മാർഗനിർദേശം ആവശ്യമാണ്,” കെജ്‌രിവാൾ പ്രധാനമന്ത്രിയോട് പറഞ്ഞു.
“ഞങ്ങൾക്ക് വ്യക്‌തമായ നിർദേശവും നേതൃത്വവും ആവശ്യമാണ്. ഡെൽഹിയിലെ ആശുപത്രികളിൽ വലിയ തോതിൽ ഓക്‌സിജൻ ക്ഷാമമുണ്ട്. ഡെൽഹിയിൽ ഒരു ഓക്‌സിജൻ പ്ളാന്റ് ഇല്ലെങ്കിൽ ഇവിടുത്തെ ജനങ്ങൾക്ക് ഓക്‌സിജൻ കിട്ടില്ലാ എന്നാണോ ? ഡെൽഹിയിലേക്ക് പുറപ്പെട്ട ഓക്‌സിജൻ ടാങ്കർ മറ്റൊരു സംസ്‌ഥാനത്തേക്ക് വഴി തിരിച്ചു വിടുമ്പോൾ കേന്ദ്ര സർക്കാരിലെ ആരെ വിളിച്ചാണ് ഞാൻ സംസാരിക്കേണ്ടത്?,”- കെജ്‌രിവാൾ പ്രധാനമന്ത്രിയോട് ചോദിച്ചു.
ഡെൽഹി ആശുപത്രികളിലെ കുറവ് പരിഹരിക്കാൻ പശ്‌ചിമ ബംഗാളിൽ നിന്നും ഒഡീഷയിൽ നിന്നും ഓക്‌സിജൻ എത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് പ്രധാനമന്ത്രിയോട് കെജ്‌രിവാൾ ആവശ്യപ്പെട്ടു. “പ്രധാനമന്ത്രി സർ, ഓക്‌സിജനുമായി വരുന്ന ലോറികൾ തടയപ്പെടുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അങ്ങ് ഫോണിൽ വിളിച്ചു സംസാരിച്ചാൽ മാത്രം മതി. എല്ലാ ടാങ്കറുകളും കൃത്യമായി ഡെൽഹിയിലേക്ക് എത്തും. കോവിഡിനെ നേരിടാൻ ഒരു ദേശീയ നയം ആവശ്യമാണ്,”- കെജ്‌രിവാൾ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ യോഗം പരസ്യമാക്കിയതിൽ കെജ്‌രിവാളിനെ പ്രധാനമന്ത്രി വിമർശിച്ചു. യോഗത്തിലെ സംഭാഷണം പരസ്യമാക്കിയത് മര്യാദകേടാണെന്നും ഔദ്യോഗിക യോഗം പരസ്യപ്പെടുത്തുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും യോഗങ്ങളിൽ പാലിക്കേണ്ട മര്യാദ പുലർത്തണമെന്നും മോദി പറഞ്ഞു. ഡെൽഹി കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇന്നത്തെ ഉന്നതതലയോഗം രാഷ്‌ട്രീയം കളിക്കാനുള്ള അവസരമാക്കി കെജ്‌രിവാൾ മറ്റിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തി. വാക്‌സിൻ വില സംബന്ധിച്ച് തെറ്റായ ആരോപണമാണ് കെജ്‌രിവാൾ ഉന്നയിച്ചതെന്നും ഒരു ഡോസ് വാക്‌സിൻ പോലും കേന്ദ്രസർക്കാർ കൈവശം വെക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.
എല്ലാം പൂർണമായും സംസ്‌ഥാനങ്ങൾക്ക് കൈമാറുകയാണ് ചെയ്‌തത്. ഇതാദ്യമായാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള സ്വകാര്യ സംഭാഷണം ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
Also Read: ഉത്തരവാദികൾ നിങ്ങൾ; കേന്ദ്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി