വാളയാർ: ഓണം അടുത്തതോടെ വാളയാറിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിന് മുന്നോടിയായി കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. അരുണ വാളയാറിലെ തമിഴ്‌നാട് പരിശോധനാ കേന്ദ്രം സന്ദർശിച്ചു. ഓണാവധിക്ക് ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് മലയാളികൾ കൂടുതലായി കേരളത്തിലേക്ക് എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തമിഴ്‌നാട് നിയന്ത്രണങ്ങൾ കർശനമാക്കിയത്.
കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാൻ ഇ-പാസിനൊപ്പം രണ്ടു ഡോസ് വാക്‌സിൻ ആർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ആവശ്യമാണ്. ഇവ പരിശോധിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ പോലീസും ആരോഗ്യ വകുപ്പും അതിർത്തിയിൽ രണ്ടാഴ്‌ചയായി വാളയാർ ചാവടിപ്പാലത്തിന് സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ മതിയായ രേഖകൾ ഇല്ലാത്ത 130 പേരെയാണ് അതിർത്തിയിൽ നിന്ന് മടക്കിയയച്ചത്.
ചരക്ക് ലോറികൾ, ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവർക്കും ഈ രേഖകൾ ആവശ്യമില്ല. രേഖകളില്ലാതെ ആശുപത്രി, മരണ ആവശ്യങ്ങൾക്ക് എത്തിയ 30 പേരെ സൗജന്യ ആർടിപിസിആർ പരിശോധനയ്‌ക്ക് ശേഷം കടത്തിവിട്ടു. അതേസമയം, അഞ്ചുപേരുമായി യാത്ര ചെയ്‌ത 12 പേർക്ക് പിഴയിട്ടു. കാറിൽ ഡ്രൈവർ ഉൾപ്പടെ നാല് പേർക്കും ചരക്ക് വാഹനങ്ങളിൽ രണ്ടുപേർക്കും മാത്രമാണ് യാത്ര അനുവദിക്കുക.
Read Also: കുരങ്ങിനെ പിന്‍തുടര്‍ന്ന് 15കാരൻ കാട്ടില്‍ കയറിയിട്ട് അഞ്ച് ദിവസം; തിരച്ചില്‍ തുടരുന്നു