തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ മന്ത്രി പരിശോധന നടത്തി. സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ജിഎസ്‌ടി നടപ്പിലാക്കിയ നാല് വര്‍ഷത്തിനിടെ ഇപ്പോഴാണ് സംസ്‌ഥാനത്തെ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടാവുന്നത്.
നേരത്തെ ഓരോ വര്‍ഷവും നികുതി വരുമാനം വര്‍ധിക്കുന്നിടത്താണ് ഇപ്പോള്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. ജിഎസ്‌ടി വന്നതോടെ അതിര്‍ത്തിയില്‍ ചെക്ക്പോസ്‌റ്റുകള്‍ ഇല്ലാത്തതിനാല്‍ കൃത്യമായി നികുതി അടയ്‌ക്കാത്തതും, നികുതി വെട്ടിപ്പ് നടത്തുന്നതുമാണ് വരുമാനത്തില്‍ കുറവ് വരാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് അതിര്‍ത്തികളില്‍ നികുതി വെട്ടിപ്പ് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്‌തമാക്കും. സംശയം തോന്നുന്ന വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കും. കേരളത്തിന് പുറത്തേക്ക് പോകുന്ന വാഹനങ്ങളെയും ക്യാമറ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വാളയാര്‍, വേലന്താവളം, മീനാക്ഷിപുരം അതിര്‍ത്തികളില്‍ മന്ത്രി പരിശോധന നടത്തി. തുടര്‍ന്ന് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. സംസ്‌ഥാനത്തെ മുഴുവന്‍ അതിര്‍ത്തികളിലും പരിശോധന ശക്‌തമാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. ജിഎസ്‌ടി നിരക്കുകള്‍ പുനര്‍ നിശ്‌ചയിക്കുന്നതിനും സ്ളാബുകളില്‍ മാറ്റം വരുത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സമിതിയിലെ അംഗം കൂടിയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
Read Also: മോൻസൺ മാവുങ്കൽ തട്ടിപ്പ്; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ