തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്‌ച മുതൽ കർശനമായി നടപ്പാക്കാൻ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർക്കും സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ ശനിയാഴ്‌ചയും ഞായറാഴ്‌ചയും നിലവിൽ ഉണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത് നടപ്പിലാക്കുന്നത്. നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കൊറിയർ വിതരണത്തിന് തടസമില്ല. എന്നാൽ അത്തരം സ്‌ഥാപനങ്ങളിൽ നേരിട്ട് ചെന്ന് സാധനങ്ങൾ കൈപ്പറ്റാൻ പൊതുജനങ്ങളെ സമ്മതിക്കില്ല. ഇ കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
ക്വാറന്റെയ്‌നിൽ കഴിയുന്നവർ പുറത്ത് പോകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പഞ്ചായത്തുകളിലെ എല്ലാ വാർഡിലും ഒരു വനിതാ പോലീസ് ഓഫീസറെ വീതം നിയോഗിക്കും. ഓക്‌സിജൻ, മരുന്നുകൾ എന്നിവയുടെ നീക്കം തടസപ്പെടാതിരിക്കാൻ എല്ലാ ജില്ലകളിലും ഒരു നോഡൽ ഓഫീസറെ നിയോഗിക്കും.
ഓക്‌സിജൻ കൊണ്ടുപോകുന്ന ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ നോഡൽ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപിയെ നിയോഗിച്ചു. അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ ദിവസേന സന്ദർശനം നടത്തണമെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിവൈഎസ്‌പിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: ഓഫീസുകൾക്ക് നിയന്ത്രണം; 25 ശതമാനം ജീവനക്കാർക്ക് മാത്രം പ്രവേശനം