തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്‌ഥാന സർക്കാർ. നാളെ മുതൽ സംസ്‌ഥാനത്തെ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ എത്തിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നത്. മറ്റുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തണമെന്നും, സംസ്‌ഥാനത്തെ എല്ലാ സർക്കാർ-സ്വകാര്യ ഓഫീസുകൾക്കും ഇത് ബാധകമാണെന്നും സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
നാളെ മുതൽ സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കും. കേന്ദ്ര-സംസ്‌ഥാന സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിന് മാത്രമായി പരിമിതപ്പെടുത്തും. എന്നാൽ അവശ്യ വസ്‌തുക്കൾ വിൽക്കുന്ന സ്‌ഥാപനങ്ങൾ തുറക്കും. കൂടാതെ ഹോട്ടൽ, റെസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിൽ പാഴ്‌സൽ മാത്രമേ അനുവദിക്കുകയുള്ളൂ.
ഇരുചക്ര വാഹനങ്ങളിൽ ഒരാളെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. എന്നാൽ ഒരേ കുടുംബത്തിൽ നിന്നുള്ള ആളുകൾ ആണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. കൂടാതെ ബാങ്കുകൾ ഉച്ചക്ക് ഒരു മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. കഴിവതും ബാങ്ക് ഇടപാടുകൾ ഓൺലൈനാക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ വിവാഹ ചടങ്ങുകൾക്ക് 50 പേർക്കും, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമായിരിക്കും പ്രവേശന അനുമതി ഉണ്ടാകുക.
Read also : ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ കേസ് രജിസ്‌റ്റര്‍ ചെയ്‌തു